- ദാരിമി രാമനാട്ടുകര
അസ്ഥാനത്തുമുപയോഗിച്ച്
വാക്കുകളുടെ
വിലകളഞ്ഞവനായിരുന്നു
കവി!
ഓര്‍ഡറനുസരിച്ച്
കവിത ചുട്ടെടുത്ത്
ചന്തയില്‍ വിറ്റവന്‍....
അക്ഷരങ്ങളെല്ലാം
ഒരിക്കലയാളെ
തേടിച്ചെന്നു;
കവിത രചിച്ച കൈകളാണ്
വട്ടിപ്പലിശയ്ക്ക്
പണം കൊടുക്കുന്ന
പണിയായിരുന്നു
അപ്പോളയാള്‍ക്ക്...
വിസര്‍ജ്യത്തെ
നേരിടുന്ന അവജ്ഞയോടെ
അക്ഷരങ്ങളെ നോക്കി
അയാളലറി...
"പോകൂ , ചാപിള്ളകളേ
വല്ല തെരുവുതെണ്ടികളുടെയു-
മരികിലേക്ക്....പോകൂ...''
അക്ഷരങ്ങള്‍ കൂട്ടത്തോടെ
അയാളെ വളഞ്ഞു
ചില്ലക്ഷരങ്ങള്‍
കണ്ണുകളിലേക്ക്
തുളഞ്ഞുകയറി
സ്വരങ്ങളും വ്യഞ്ജനങ്ങളും
വര്‍ഗവഞ്ചകനെ
സംഘം ചേര്‍ന്ന് നായാടി...
പിറ്റേന്ന്,
വാക്കുകളെ വ്യഭിചരിച്ച
ഒറ്റുകാരന്റെ ജഡം
ഉറുമ്പരിക്കപ്പെട്ട നിലയില്‍
തെരുവോരത്തു കിടന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ